തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയ്ക്ക് പാക്കിസ്ഥാന്റെ സഹായവാഗ്ദാനം
 
ന്യൂഡല്‍ഹി: തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയ്ക്ക് പാക്കിസ്ഥാന്റെ സഹായവാഗ്ദാനം. മുംബൈ ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരനായ അബു ഹംസയെ അറസ്റ് ചെയ്ത സാഹചര്യത്തില്‍ ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തീവ്രവാദ ഭീഷണി ഇരുരാജ്യങ്ങള്‍ക്കും ഒരു പോലെ ആശങ്കാജനകമാണെന്നും ഈ സാഹചര്യത്തില്‍ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയാണെന്നുമുള്ള ചുരുങ്ങിയ വാക്കുകളാണ് പ്രസ്താവനയില്‍ ഉള്ളത്. മുംബൈ ഭീകരാക്രമണത്തില്‍ പങ്കെടുത്ത തീവ്രവാദികള്‍ക്ക് കറാച്ചിയിലെ കണ്‍ട്രോള്‍ റൂമില്‍ നിന്ന് നിര്‍ദേശങ്ങള്‍ നല്‍കിയവരില്‍ ഒരാളാണ് അബു ഹംസ. 2006 മുതല്‍ പാക്കിസ്ഥാനിലായിരുന്നു ഇയാള്‍. ഇയാളുടെ അറസ്റോടെ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതികള്‍ക്ക് പാക് ബന്ധമുണ്ടെന്ന ഇന്ത്യയുടെ ആരോപണം ഒന്നുകൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്. ഇത് ശരിവെക്കുന്ന തെളിവുകള്‍ ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ വെളിപ്പെടുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയിലെ അന്വേഷണ സംഘം. ഈ സാഹചര്യത്തിലാണ് പാക്കിസ്ഥാന്‍ ഹൈക്കമ്മീഷന്റെ വാര്‍ത്താക്കുറിപ്പ്.