ചന്ദ്രശേഖരന്‍ വധം: എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്ന് പന്ന്യന്‍ രവീന്ദ്രന്‍
 
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധം എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. അടുത്ത എല്‍ഡിഎഫ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. നെയ്യാറ്റിന്‍കരയിലെ പരാജയം നിസാരമായി കാണുന്നില്ല. എല്‍ഡിഎഫ് അവസരം നഷ്ടമാക്കുകയായിരുന്നെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. എം.എം. മണിയുടെ പ്രസംഗവും ടി.പി. ചന്ദ്രശേഖരന്‍ വധവും നെയ്യാറ്റിന്‍കരയില്‍ ബാധിച്ചു. ടി.പി. ചന്ദ്രശേഖരന്റേത് രാഷ്ട്രീയ കൊലപാതകം തന്നെയാണ്. രാഷ്ട്രീയമല്ലാതെ മറ്റൊരു കാരണവും ചന്ദ്രശേഖരന്‍ വധത്തിന് പിന്നിലില്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. വി.എസ് ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ടി.പി.യുടെ വിധവയെയും മകനെയും ആശ്വസിപ്പിക്കേണ്ടതാണ്. അദ്ദേഹം ആലോചിച്ചിട്ടായിരിക്കും സന്ദര്‍ശനത്തിന് തയാറായതെന്നും പന്ന്യന്‍ രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ഏത് സമയത്ത് പോകണമെന്നത് വി.എസിന്റെ വിവേചനമാണ്. വി.എസ് ഒരുപാട് തെരഞ്ഞെടുപ്പ് കണ്ട ആളാണ്. അദ്ദേഹത്തിന്റെ സന്ദര്‍ശനം ദോഷമായെന്ന് പറയുന്നത് ശരിയായിരിക്കില്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.