അസമില്‍ വീണ്ടും കലാപം: അഞ്ചു പേര്‍ കൊല്ലപ്പെട്ടു
 
ഗോഹട്ടി: പത്ത് ദിവസത്തോളം സമാധാന അന്തരീക്ഷം നിലനിന്ന ശേഷം അസം വീണ്ടും കലാപത്തിന്റെ പിടിയില്‍. കലാപകാരികള്‍ കൊലപ്പെടുത്തിയെന്ന് കരുതുന്ന അഞ്ചു പേരുടെ മൃതദേഹങ്ങള്‍ കൂടി ഇന്ന് കണ്ടെടുത്തു. ചിരാംഗ് ജില്ലയില്‍ നിന്ന് മൂന്ന് മൃതദേഹങ്ങളും കൊക്രാജാര്‍ ജില്ലയില്‍ നിന്ന് രണ്ട് മൃതദേഹങ്ങളുമാണ് കണ്ടെടുത്തത്. ചിരാഗില്‍ വെടിയേറ്റ് മരിച്ച നിലയില്‍ അച്ഛന്റെയും രണ്ട് മക്കളുടെയും മൃതദേഹങ്ങളാണ് കണ്ടെടുത്തത്. കവാത്തിക ഗ്രാമത്തിലെ ക്യാമ്പില്‍ നിന്നും പോയ അച്ഛന്റെയും മക്കളുടെയും മൃതദേഹങ്ങളാണിതെന്ന് ചിരാംഗ് എസ്പി കുമാര്‍ സഞ്ജീവ് കൃഷ്ണ പറഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് ഇവര്‍ ക്യാമ്പ് വിട്ടത്. ഇന്നാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ക്യാമ്പില്‍ നിന്നും ആരെയും അറിയിക്കാതെ ഇവര്‍ പോകുകയായിരുന്നെന്നും എസ്പി പറഞ്ഞു.