വരള്‍ച്ച ബാധിത സംസ്ഥാനങ്ങള്‍ക്ക് 1900 കോടി രൂപയുടെ കേന്ദ്രധനസഹായം
 
ന്യൂഡല്‍ഹി: രാജ്യത്തെ വരള്‍ച്ച ബാധിത സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ 1,900 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. വരള്‍ച്ച ബാധിത സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്ക് 50 ശതമാനം ഡീസല്‍ സബ്സിഡിയും പ്രഖ്യാപിച്ചിട്ടുണ്ട്. 50 ശതമാനം സബ്സിഡിയില്‍ പകുതി സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കണം. കേന്ദ്ര കൃഷി മന്ത്രി ശരത് പവാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല സമിതിയാണ് ധനസഹായം അനുവദിക്കാന്‍ തീരുമാനമെടുത്തത്. വിത്തുകള്‍ക്കുള്ള സബ്സിഡി വര്‍ധിപ്പിക്കാനും മന്ത്രിതല സമിതി തീരുമാനമെടുത്തിട്ടുണ്ട്. രാജ്യത്തെ 627 ജില്ലകളില്‍ 306 ജില്ലകളിലും മഴക്കുറവ് അനുഭവപ്പെട്ടുവെന്നും ഇത് രാജ്യത്തിന്റെ കാര്‍ഷികോല്‍പ്പാദനത്തെ സാരമായി ബാധിച്ചേക്കുമെന്നും മന്ത്രിതല സമിതിയുടെ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് പവാര്‍ പറഞ്ഞു. കേന്ദ്രം അനുവദിച്ച 1,900 കോടി രൂപയില്‍ 1,440 കോടി രൂപയും കര്‍ണാടകയിലെ ജലസേചന പദ്ധതികള്‍ക്കായാണ് അനുവദിച്ചിരിക്കുന്നത്. ശേഷിക്കുന്ന തുക രാജസ്ഥാന്‍, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങള്‍ക്കുമാണ് അനുവദിച്ചിരിക്കുന്നത്. ഇതിനുപുറമെ ദേശീയ കുടിവെള്ള പദ്ധതി പ്രകാരം മഹാരാഷ്ട്ര, കര്‍ണാടക, രാജസ്ഥാന്‍, ഹരിയാന സംസ്ഥാനങ്ങള്‍ക്ക് 453 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.