ജാര്‍ഖണ്ട്് ഖനിയില്‍ 65 തൊഴിലാളികള്‍ കുടുങ്ങി
 
ന്യൂഡല്‍ഹി: വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനെത്തുടര്‍ന്ന് ജാര്‍ഖണ്ട്് ഖനികളില്‍ അകപ്പെട്ടുപോയ 65 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ജാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലയിലുള്ള കല്‍ക്കരി ഖനിയിലാണ് തൊഴിലാളികള്‍ കുടുങ്ങിയത്. ബാര്‍ഗഢ് ഖനിയില്‍ 40 പേരും മൂനിധി, പുട്കി, ബല്‍ഗോറാ, ജയ്റാംപൂര്‍ പ്രദേശങ്ങളിലെ ഖനികളില്‍ 25 പേരുമാണ് കുടുങ്ങിക്കിടക്കുന്നത്. വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചെങ്കിലും വോള്‍ട്ടേജ് വ്യതിയാനം കാരണം ലിഫ്റ്റ് പ്രവര്‍ത്തന സജ്ജമാക്കാന്‍ കഴിയാത്തതാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നത്. അതേസമയം രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും ആറുപേരെ ഇതുവരെ പുറത്തെത്തിച്ചുവെന്നും ഭാരത് കോക്കിംഗ് കോള്‍ മേധാവി തപസ് കുമാര്‍ ലഹിരി അറിയിച്ചു. ബാക്കിയുളള തൊഴിലാളികളെയും സുരക്ഷിതമായി പുറത്തുകൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുമ്പോള്‍ സംസ്ഥാനത്തെ വിവിധ ഖനികളിലായി 3500 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇവരില്‍ ഭൂരിഭാഗം പേരെയും സുരക്ഷിതമായി പുറത്തെത്തിച്ചിരുന്നു. അതിനിടെ പശ്ചിമബംഗാളിലെ ഖനിയില്‍ കുടുങ്ങിയ 200 പേരേ രക്ഷപ്പെടുത്തി. ഉത്തര-ദക്ഷിണ മേഖലാ പവര്‍ ഗ്രിഡുകളിലുണ്ടായ തകരാറിനെ തുടര്‍ന്നാണ് ഖനികളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടത്.