ടി.പി വധം: അന്വേഷണ ഉദ്യോഗസ്ഥരെ തളര്‍ത്താന്‍ പാര്‍ട്ടി പത്രം
 
വടകര: പോലീസിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകരെ തിരിച്ചുവിടാന്‍ അടവുമായി പാര്‍ട്ടി പത്രം രംഗത്ത്. ഭചന്ദ്രശേഖരന്‍ വധം: അന്വേഷണ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളെ വിളിച്ചത് 3000 തവണ’എന്ന തലക്കെട്ടില്‍ വന്ന പ്രധാന വാര്‍ത്ത വഴി, ടി.പി വധകേസ് വാര്‍ത്തകളെ പോലീസ്- മാധ്യമ ഗൂഢാലോചനയായി ചിത്രീകരിക്കാനുള്ള ശ്രമമാണ് പത്രം നടത്തുന്നത്. അന്വേഷണ സംഘത്തിലെ പ്രധാനി വടകര ഡി.വൈ.എസ്.പി. ജോസി ചെറിയാന്റെ ചിത്രം സഹിതം നല്‍കിയ വാര്‍ത്തയില്‍ പത്രങ്ങളുടെയും ദൃശ്യമാധ്യമങ്ങളുടെയും റിപ്പോര്‍ട്ടര്‍മാരുടെ പേരു വിവരങ്ങളും നമ്പറും നല്‍കിയിട്ടുണ്ട്. തലക്കെട്ടു കണ്ടാല്‍ ഡി.വൈ.എസ്.പി. മൂവായിരം പ്രാവശ്യം മാധ്യമങ്ങളെ അങ്ങോട്ടുവിളിച്ചെന്നാണ് തോന്നുകയെങ്കില്‍ ഉള്ളടക്കത്തിലാവട്ടെ സംസാരിച്ചു, സമ്പര്‍ക്കം പുലര്‍ത്തി, ആശയവിനിമയം നടത്തി എന്നൊക്കെയാണ് നല്‍കിയിരിക്കുന്നത്. ചന്ദ്രശേഖരന്‍ കൊല ചെയ്യപ്പെട്ട മെയ് നാലു മുതല്‍ ജൂലൈ എട്ടു വരെ ഡി.വൈ.എസ്.പി.ജോസി ചെറിയാന്‍ മാധ്യമ പ്രവര്‍ത്തകരുമായി നിരന്തരം ഫോണില്‍ സംസാരിച്ചതിന്റെ തെളിവു ദേശാഭിമാനിക്കു ലഭിച്ചുവെന്നു വാര്‍ത്തയിലുണ്ട്. പക്ഷെ എന്താണ് സംസാരിച്ചതെന്നു വാര്‍ത്തയില്‍ ഒരിടത്തുമില്ല. സി.പി.ഐ.എമ്മിനെതിരെ നിരന്തരം വാര്‍ത്ത മെനയുന്നതില്‍ മുഖ്യപങ്കാളിയായ ജോസി ചെറിയാനു പുറമെ അന്വേഷണ സംഘത്തിലെ വിവാദ നായകന്‍ ഡി.വൈ.എസ്.പി. ഷൌക്കത്തലിയും മാധ്യമ പ്രവര്‍ത്തകരുമായി നിരന്തരം ആശയവിനിമയം നടത്തിയതായി വിവരമുണ്െടന്നും വാര്‍ത്തയില്‍ പറയുന്നു. മെയ് നാലു മുതല്‍ ജൂലൈ എട്ട് വരെ 7557 ടെലിഫോണ്‍ സംഭാഷണങ്ങളും സന്ദേശങ്ങളുമാണ് ജോസി ചെറിയാന്റെ നമ്പറില്‍ നിന്നുള്ളതെന്നാണ് ദേശാഭിമാനി വാര്‍ത്ത. ഡി.വൈ.എസ്.പി.യും മാധ്യമ പ്രവര്‍ത്തകരും കൂടുതലായി ബന്ധപ്പെട്ട ദിവസങ്ങളുടെ പിറ്റേന്ന് സി.പി.എമ്മിനെ കരിതേച്ചുകൊണ്ടുള്ള വര്‍ത്തകളാണ് വന്നതെന്നും ദേശാഭിമാനിയിലുണ്ട്. പ്രത്യേക അന്വേഷണ സംഘം വടകരയില്‍ ക്യാമ്പ് ചെയ്ത് സി.പി.എം വേട്ട ആരംഭിച്ചതു മുതല്‍ വ്യാജ വാര്‍ത്തകളുടെ കുത്തൊഴുക്കു തുടങ്ങിയിരുന്നുവെന്നും ആദ്യ ദിവസങ്ങളില്‍ ഇടക്കിടെ മാത്രം ബന്ധപ്പെട്ട ഇവര്‍ മെയ് 14 മുതല്‍ ഫോണില്‍ നിരന്തരം ആശയവിനിമയം നടത്തിയതായും വാര്‍ത്തയില്‍ പറയുന്നു. വാര്‍ത്തയുടെ നിജസ്ഥിതി അറിയാന്‍ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുമായി പത്രലേഖകര്‍ ബന്ധപ്പെടുന്നത് ആനക്കാര്യമായാണ് ദേശാഭിമാനി എഴുന്നള്ളിക്കുന്നതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. വാര്‍ത്തയുടെ വിശദാംശങ്ങള്‍ അറിയാന്‍ റിപ്പോര്‍ട്ടര്‍മാര്‍ പോലീസ് ഓഫീസര്‍മാരുമായി നിരന്തരം ബന്ധപ്പെടാറുണ്ട്. ഇതില്‍ വടകരയിലെയും കോഴിക്കോടേയും ദേശാഭിമാനി ലേഖകരുമുണ്െടന്നത് യാഥാര്‍ഥ്യമാണ്. ഇവര്‍ വിളിച്ചതിന്റെയും കണക്കു കൂടി ചേര്‍ത്താണ് മൂവായിരം. പോലീസ് ഓഫീസര്‍മാരെ വിളിച്ചാല്‍ തന്നെ കോടതിയുടെ ഇടപെടലുള്ളതിനാല്‍ യഥാര്‍ഥ വിവരം നല്‍കാന്‍ പോലീസ് തയാറാകാറില്ലെന്ന് പത്രലേഖകര്‍ പറയുന്നു. ചന്ദ്രശേഖരനെ കൊന്നതും അതിലെ ഗൂഢാലോചനയും നിസാര കാര്യമായി വരുത്തി തീര്‍ക്കാനാണ് ഈ നിക്കമെന്ന ആക്ഷേപവും ഉയരുകയാണ്. പോലീസ്-മാധ്യമ ഗൂഢാലോചനയുടെ ഫലമായാണ് ഇതുവരെ വാര്‍ത്തകള്‍ വന്നതെന്നും ഇനിയുള്ള വാര്‍ത്തകളും ഈ രൂപത്തിലാണെന്നും വരുത്തി തീര്‍ക്കുകയാണ് ഇതിന് പിന്നിലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ആദ്യ ദിവസങ്ങളില്‍ ഇടക്കിടെ എന്നും മെയ് 14 മുതല്‍ നിരന്തരംആശയവിനിമയം നടത്തിയെന്നും ദേശാഭിമാനി വാര്‍ത്തയില്‍ യാഥാര്‍ഥ്യം ഒളിഞ്ഞുകിടക്കുന്നു. മെയ് നാലിനു സംഭവമുണ്ടായി പത്തു ദിവസം കഴിഞ്ഞാണ് പ്രതികള്‍ ഓരോരുത്തരായി പിടിയിലാവുന്നത്. അതുകൊണ്ടു തന്നെ അന്നു മുതല്‍ പത്രലേഖകര്‍ പോലീസ് ഓഫീസര്‍മാരെ നിരന്തരം വിളിച്ചുതുടങ്ങുകയായിരുന്നു.