പുലിയെ പയ്യനാമണ്ണില്‍ കണ്ടെത്തിയതായി അഭ്യൂഹം
 
കോന്നി: ഐരവണില്‍ പുലിക്കായി നടത്തിയ തെരച്ചില്‍ തുടരുന്നതിനിടെ പുലിയെ പയ്യനാമണ്ണില്‍ കണ്െടെത്തിയതായി അഭ്യൂഹം. ഇതിനെത്തുടര്‍ന്ന് വനംവകുപ്പും പോലീസും തെരച്ചില്‍ പയ്യനാമണ്‍ ഭാഗത്തേക്കു വ്യാപിപ്പിച്ചു. ഐരവണില്‍നിന്ന് ആറു കിലോമീറ്റര്‍ അകലെയുള്ള പയ്യനാമണ്‍ വനത്തോടു ചേര്‍ന്ന ഗ്രാമമാണ്. ഞായറാഴ്ച രാത്രിയാണ് ഐരവണില്‍ വീണ്ടും പുലിയെ കണ്ടതായുള്ള പ്രചാരണമുണ്ടായത്. ഇതേത്തുടര്‍ന്നു ഞായറാഴ്ച രാത്രി ആരംഭിച്ച തെരച്ചില്‍ ഇന്നലെ വൈകുന്നേരംവരെ തുടര്‍ന്നുവെങ്കിലും പുലിയെ കണ്െടത്താനായില്ല. ഒരു തള്ളപ്പുലിയെയും രണ്ടു കുട്ടികളെയും ഐരവണ്‍ മാളപ്പാറ ശുദ്ധജല പദ്ധതിക്കു സമീപം കണ്ടതായായിരുന്നു പ്രചാരണം. ഇന്നലെ തെരച്ചില്‍ അവസാനിപ്പിച്ച വനം-പോലീസ് അധികൃതര്‍ ഇന്നലെ രാത്രിയില്‍ ഗ്രാമത്തില്‍ കെണിയൊരുക്കിയിരുന്നെങ്കിലും പുലിയെ പിടികൂടാനായിരുന്നില്ല. പയ്യനാമണ്‍ സ്വദേശിയായ പ്രകാശനാണ് പുലിയെ വീണ്ടും കണ്ടതായി രാവിലെ അധികൃതരെ അറിയിച്ചത്. ഇതേത്തുടര്‍ന്നാണ് തെരച്ചില്‍ പയ്യനാമണ്‍ പ്രദേശത്തേക്കു മാറ്റിയത്. അതിനിടെ പുലിയെ കണ്ടതായി പറയുന്ന പ്രദേശങ്ങളില്‍ വനം അധികൃതര്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പുലി ഇറങ്ങിയിട്ടുണ്േടാ എന്നു കൃത്യമായി വിവരം നല്കാത്ത വനം അധികൃതര്‍ ഐരവണ്‍ മാളപ്പാറ ഭാഗത്ത് പുലിയുടെ കാല്‍പ്പാട് കണ്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ശനിയാഴ്ച കോന്നിയില്‍ പിടികൂടിയ പുലിക്കുട്ടിയുടെ കാല്‍പ്പാടാണോ ഇതെന്ന കാര്യത്തിലും സംശയം നിലനില്‍ക്കുകയാണ്. പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്െടന്നു പത്തിലധികം ദൃക്സാക്ഷികള് വനം-പോലീസ് അധികൃതര്‍ക്കു മൊഴി നല്‍കിയിട്ടുണ്ട്. പുലി ഇറങ്ങിയതായുള്ള പ്രചാരണത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തുന്ന വനം അധികൃതര്‍ വനാന്തര ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനകളും ആരംഭിച്ചിട്ടുണ്ട്. വനംവകുപ്പിന്റെ വിവിധ പരിശോധനാ വിഭാഗങ്ങളും പോലീസുമാണ് ഇന്നു രാവിലെ മുതല്‍ പുലിയെത്തേടി ഇറങ്ങിയിരിക്കുന്നത്. ഐരവണിലെത്തിയ പുലി നദി കടന്നു അരുവാപ്പുലം പ്രദേശത്ത് എത്തിയതായും ഇന്നലെ പ്രചാരണമുണ്ടായിരുന്നു. ഇതിനിടെയാണ് ഇന്നു രാവിലെ പയ്യനാമണിലേക്കു പുലി എത്തിയതായുള്ള വാര്‍ത്ത പരന്നത്.