ടി.പി വധം: ഷിനോജും രജികാന്തും കോടതിയില്‍ കീഴടങ്ങി
 
കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കൊലയാളി സംഘാംഗം ഷിനോജും കൊലയാളി സംഘത്തിന്റെ വഴികാട്ടിയായിരുന്ന രജികാന്തും വടകര കോടതിയില്‍ കീഴടങ്ങി. വൈകിട്ട് മൂന്ന് മണിയോടെ അഭിഭാഷകര്‍ക്കൊപ്പമാണ് ഇരുവരും കോടതിയില്‍ എത്തിയത്. കീഴടങ്ങിയ ഇരുവരെയും വടകര ഫസ്റ്ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇരുവരെയും കസ്റഡിയില്‍ വിട്ടുകിട്ടണമെന്ന അപേക്ഷ പ്രത്യേക അന്വേഷണസംഘം ഉടന്‍ കോടതിയില്‍ സമര്‍പ്പിച്ചേക്കും. കൊടി സുനിക്കൊപ്പം സിജിത്തും ഷിനോജും ചേര്‍ന്നാണ് ടിപിയെ വെട്ടിയതെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് കൊലയാളി സംഘത്തിന്റെ വഴികാട്ടിയായിരുന്ന രജികാന്ത് കീഴടങ്ങിയത്. ഷിനോജ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി കോടതി നേരത്തെ തള്ളിയിരുന്നു. കൊലയാളിസംഘം സഞ്ചരിച്ചിരുന്ന ഇന്നോവയ്ക്ക് മുന്നില്‍ ബൈക്കില്‍ സഞ്ചരിച്ച് മാര്‍ഗനിര്‍ദേശം നല്‍കിയ ആളാണ് രജികാന്ത്. ഇതോടെ ടി.പി.വധക്കേസില്‍ നേരിട്ട് പങ്കെടുത്ത എല്ലാവരും അന്വേഷണസംഘത്തിന്റെ പിടിയിലായി.